കറാച്ചി: ഇന്ത്യയുമായി ഭാവിയിൽ ഉണ്ടാകാവുന്ന സംഘർഷങ്ങൾ അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് മുന്നറിയിപ്പ് നൽകി. കൊൽക്കത്ത പോലുള്ള ദൂരെയുള്ള നഗരങ്ങളിലേക്കും തിരിച്ചടി എത്തുമെന്ന് അദ്ദേഹം പറഞ്ഞു. സിയാൽക്കോട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ വ്യാജ ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ആസിഫ് ആരോപിച്ചു. പാകിസ്താൻ പൗരന്മാരെയോ ഇന്ത്യയുടെ സ്വന്തം പൗരന്മാരെയോ ഉപയോഗിച്ച് ഭീകരാക്രമണമെന്ന രൂപത്തിൽ സംഭവങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾക്ക് തെളിവുകൾ അദ്ദേഹം അവതരിപ്പിച്ചില്ല.
കഴിഞ്ഞ വർഷത്തേക്കാൾ വലിയ തിരിച്ചടിയാണ് ഇന്ത്യയ്ക്ക് ഈ തവണ നേരിടേണ്ടിവരികയെന്നും ആസിഫ് പറഞ്ഞു. യുദ്ധമുണ്ടായാൽ അത് അതിർത്തി പ്രദേശങ്ങളിൽ മാത്രം ഒതുങ്ങില്ലെന്നും ഇന്ത്യൻ പ്രദേശങ്ങളിലേക്കും കടന്നുകയറി ആക്രമണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാകിസ്താനിൽ നിന്ന് ഏതെങ്കിലും പ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ നടപടി ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.




