കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കി മാറ്റാൻ സംസ്ഥാന സർക്കാരിന് ശുപാർശ. പേരുമാറ്റത്തിന് തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു. കൊച്ചി മെട്രോയ്ക്ക് പുറമെ സംസ്ഥാനത്തുടനീളമുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പേര് മാറ്റാനുള്ള നീക്കം.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കെഎംആർഎൽ നിലവിൽ പ്രവർത്തന ലാഭത്തിലാണ്. കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെഎംആർഎൽ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആർഎല്ലിനാണ്.
ഈ സാഹചര്യത്തിൽ ‘കൊച്ചി’ കേന്ദ്രീകരിച്ചുള്ള നിലവിലെ പേര് കമ്പനിയുടെ വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് ‘കേരള മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന പേര് നിർദേശിച്ചതെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളുടെ മാതൃക
നാഗ്പൂർ മെട്രോയെ ‘മഹാരാഷ്ട്ര മെട്രോ’ എന്നും ലഖ്‌നൗ മെട്രോയെ ‘ഉത്തർപ്രദേശ് മെട്രോ’ എന്നും അഹമ്മദാബാദ് മെട്രോയെ ‘ഗുജറാത്ത് മെട്രോ’ എന്നും പുനർനാമകരണം ചെയ്ത മാതൃക പിന്തുടർന്നാണ് കെഎംആർഎല്ലിന്റെയും നീക്കം.
പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കണം. തുടർന്ന് ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരവും നേടേണ്ടതുണ്ട്. നടപടികൾ പൂർത്തിയായ ശേഷമായിരിക്കും അന്തിമ പേരുമാറ്റം.
പേരുമാറ്റം കമ്പനിയുടെ നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, നിയമപരമായ നിലനിൽപ്പ് എന്നിവയെ ബാധിക്കില്ലെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ബ്രാൻഡിംഗ് ഉൾപ്പെടെയുള്ള പേരുമാറ്റവുമായി ബന്ധപ്പെട്ട ചെലവുകൾ കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്നായിരിക്കും വഹിക്കുക.














