തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9,280 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരിശോധനകളിൽ ഇതുവരെ 8,289.409 ഗ്രാം എംഡിഎംഎയും 1,004.784 കിലോഗ്രാം കഞ്ചാവും 2,382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
കേസുകളുടെ എണ്ണത്തിൽ കോഴിക്കോട് സിറ്റിയാണ് മുന്നിൽ. ഇവിടെ 929 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണ്. 999 പേരാണ് ഇവിടെ അറസ്റ്റിലായത്. 875 കേസുകളുമായി മലപ്പുറം കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്.
കൊച്ചി സിറ്റി, പാലക്കാട് എന്നീ പൊലീസ് ജില്ലകളിലും 700ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കണ്ണൂർ റൂറലിലാണ്. ഇവിടെ 137 കേസുകളിലായി 139 പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മാത്രം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി മയക്കുമരുന്ന് കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റിക്ക് ഏഴ് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റിക്ക് രണ്ട് കേസുകളും ഉൾപ്പെടുന്നു. എൻഡിപിഎസ് ആക്ട് പ്രകാരം 38 കേസുകളും കോട്പ പ്രകാരം 46 കേസുകളും രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 47.322 ഗ്രാം എംഡിഎംഎയും 25.451 കിലോഗ്രാം കഞ്ചാവും 501 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ 9,147 ബോധവത്കരണ ക്ലാസുകളും 578 കൗൺസലിങ് സെഷനുകളും നടത്തി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,561 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചതായി പൊലീസ് അറിയിച്ചു.



