ടെഹ്‌റാൻ: സ്വിറ്റ്‌സർലൻഡിൽ നടന്ന ഇറാൻ–അമേരിക്ക ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പ്രസ്താവനകളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സംഘവുമായി ഇറാൻ പ്രതിനിധികൾ നേരിട്ട് ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 80 മിനിറ്റോളം ചർച്ചകൾ പുരോഗമിച്ച ശേഷമാണ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങൾ പുറത്തുവന്നതെന്ന് ഘാലിബാഫ് പറഞ്ഞു. കരാറിലെ ആദ്യ വ്യവസ്ഥ തന്നെ ഭീഷണികളോ നിർബന്ധിത നടപടികളോ ഉണ്ടാകരുതെന്നതാണെന്നും, അത്തരമൊരു സാഹചര്യത്തിൽ ചർച്ചകൾ തുടരാനാവില്ലെന്ന് അമേരിക്കൻ പ്രതിനിധികളെ അറിയിച്ച ശേഷമാണ് ഇറാൻ സംഘം യോഗത്തിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ ചർച്ചയ്ക്കായാണ് എത്തിയിരുന്നത്. എന്നാൽ സമ്മർദത്തിന്റെയോ ഭീഷണിയുടെയോ കീഴിൽ സംഭാഷണം നടത്തില്ലെന്ന് അമേരിക്കൻ പക്ഷത്തോട് വ്യക്തമാക്കിയ ശേഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് തിരികെ പോയില്ല,” എന്നാണ് ഘാലിബാഫിന്റെ വിശദീകരണം.
പാകിസ്താനും ഖത്തറും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന, ചർച്ചകൾ അവസാനിക്കുന്നതിന് മുമ്പ് നടന്ന 80 മിനിറ്റിലെ ചർച്ചകളുടെ ഫലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അമേരിക്കൻ പക്ഷം ഇടനിലക്കാരിലൂടെ മറ്റൊരു കൂടിക്കാഴ്ച ആവശ്യപ്പെട്ടെങ്കിലും ഇറാൻ അത് നിരസിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഖത്തറും പാകിസ്താനും വഴി ആശയവിനിമയം തുടരാമെങ്കിലും അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, കരാറിലെ വ്യവസ്ഥകൾക്ക് പുറത്തുള്ള പ്രസ്താവനകൾ ചർച്ചാ പ്രക്രിയയെ സഹായിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും വ്യക്തമാക്കി. ധാരണയായ നിബന്ധനകളോടുള്ള പൂർണ പ്രതിബദ്ധതയും അവയുടെ കൃത്യമായ നടപ്പാക്കലുമാണ് ചർച്ചകളുടെ വിജയത്തെ നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വിറ്റ്‌സർലൻഡിലെ ചർച്ചകൾക്ക് പിന്നാലെ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഒമാനിലെത്തി. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സമാധാന ശ്രമങ്ങളും ഹോർമുസ് കടലിടുക്കിലെ സുരക്ഷിത കപ്പൽഗതാഗതവും ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമുണ്ടെങ്കിലും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചായിരിക്കും നടപടികളെന്ന് ഘാലിബാഫ് പറഞ്ഞു. നിലവിൽ കടലിടുക്കിലൂടെ കപ്പൽഗതാഗതം സുഗമമായി തുടരുന്നുണ്ടെങ്കിലും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന തോതിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇടക്കാല ധാരണയുടെ ഭാഗമായി ഇറാനിയൻ എണ്ണയ്‌ക്കെതിരായ ചില ഉപരോധങ്ങൾ അമേരിക്ക ഇളവ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.






