ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണം ഇപ്പോൾ കോൺഗ്രസ്സ് നേതാക്കളെ ചുറ്റിപറ്റിയാണെന്ന കാര്യം ഏറെക്കുറെ ഉറപ്പായി തുടങ്ങിയിട്ടുണ്ട്. കുറച്ചു നാളുകളായി ഉണ്ണികൃഷ്ണൻപോറ്റിയും അടൂർ പ്രകാശും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനേ കുറിച്ചുള്ള അന്വേഷണം എസ് ഐ ടി ആരംഭിച്ചിട്ട്.
കേട്ടിടത്തോളം അടുർ പ്രകാശ് ചൂണ്ടയിലെ ചെറിയ മീനാണെന്നാണ് അറിയാൻ കഴിയുന്നത്. വമ്പൻ സ്രാവുകളെ രക്ഷ്യമിട്ടാണ് എസ്ഐടി ഇറങ്ങിതിരിച്ചിരിക്കുന്നതത്രേ.
അയ്യപ്പന്റെ സ്വർണ്ണം കട്ട ഉന്നതൻമാർ അരാണെങ്കിലും അവരെയും അതിന് കൂട്ടുനിന്നവരെയും പിടകൂടുമെന്നും, അന്വേഷണം ഹെെക്കോടതിയുടെ നിരീക്ഷണത്തിൽ ശരിയായ രീതിയിൽ നടക്കുകയാണെന്നും sit ആവർത്തിച്ച് പറയുമ്പോളും പ്രതിപക്ഷം നിയമസഭയിലടക്കം തുടർച്ചയായി പ്രതിഷേധങ്ങളുമായി സജീവമായിരുന്നു.
നിയമസഭയിൽ വലിയ രീതിയിൽ പ്രതിഷേധപ്രകടനം നടത്തിയ പ്രതിപക്ഷത്തിന് ചെക്ക് വെക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസം SIT യുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയുണ്ടായി.
മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ അടൂർ പ്രകാശിനെ വിട്ടയക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ അടൂർപ്രകാശ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകിയെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.
ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലാണെന്ന ചോദ്യമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രധാനമായും കണ്ട് പിടിക്കാനുണ്ടായിരുന്നത്.അതിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിൽ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് അടൂർപ്രകാശ് സമ്മതിച്ചതായും പറയപ്പെടുന്നു.
അടൂർപ്രകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ കാണാൻ പോയതിന്റെ വിവരങ്ങളാണ് എസ്ഐടി പ്രധാനമായും ശേഖരിക്കുക. കാരണം പോറ്റി ഡൽഹിക്ക് പോയി സോണിയ ഗാന്ധിയെ കണ്ടപ്പോഴെല്ലാം അടൂർപ്രകാശ് ഒപ്പമുണ്ടായിരുന്നു.
തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം.കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിനെയും ചോദ്യം ചെയ്തത്.
തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ വെച്ചാണ് രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. അതേസമയം അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നുമാണ് aicc ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചത്. . മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിൻറെ ഭാഗമാണെന്നും വിളിച്ച ഉടൻ അടൂർ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി, ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കെ സിയുടെ പ്രതികരണം വന്നതിന് പിന്നാലെ ഉയരുന്ന ചോദ്യം കെസിക്കും പേടി തട്ടിയിട്ടുണ്ടോ എന്നതാണ്. അടുർ പ്രകാശിൽ തുടങ്ങി ആന്റോ ആൻ്‍റണിയിലേക്കും അവിടെ നിന്ന് കെസി വേണുഗോപാൽ വഴി സോണിയ ഗാന്ധിയിലേക്കും അന്വേഷണ സംഘം എത്തുമോ എന്നത് പേടിച്ചിട്ടാണോ aicc ജനറൽസെക്രട്ടറി ഇങ്ങനെയൊക്കെ പ്രതികരിക്കുന്നതെന്ന് ചോദിക്കുന്നവരും ഏറെയാണ്.
അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് വിട്ടതിന് പിന്നാലെ ആൻറോ ആൻറണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ലെന്ന ആരോപണവുമായി തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിന്റെ വെളിപ്പെടുത്തൽ വന്നതോടെ കോൺഗ്രസ്സിലെ പ്രശ്നങ്ങൾ സങ്കീർണ്ണമാവുകയാണ്. ആൻറോ ആൻറണി 2019 തെരഞ്ഞെടുപ്പിൻറെ പ്രചരണ സമയത്ത് പല തവണ വന്നിരുന്നു, പ്രചരണത്തിൻറെ ഭാഗമായി 2 കോടി രൂപ പലിശക്ക് നൽകി. രണ്ട് മാസത്തിനകം പണം നൽകുമെന്നാണ് പറഞ്ഞത്. വർഷം 7 കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നാണ് എൻ എം രാജു പറയുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ച് പ്രചാരണങ്ങൾക്ക് ഓരോ മത്സരാർത്ഥിക്കും ഉപയോഗിക്കാവുന്ന തുക 95 ലക്ഷം രൂപയാണ്.അങ്ങനെ നിയമമുള്ളപ്പോൾ തിരഞ്ഞെടുപ്പ് ആവശ്യം പറഞ്ഞ് 2 കോടി രൂപ ആന്റോ ആന്റണി കെെപറ്റിയതെന്തിനെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
അതേസമയം നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ആന്റോ ആന്റണി രംഗത്തെത്തി. എൻ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്നും. തനിക്ക് തന്ന പണം എത്രയാണോ അത് തിരികെ കൊടുത്തിട്ടുണ്ടെന്നും . തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. എൻ എം രാജു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും ആന്റോ ആന്റണി പറഞ്ഞു.തനിക്കെതിരെ വന്ന വിവാദങ്ങൾ നിയമ പരമായി നേരിടുമെന്നും ആന്റോ ആൻണി പറയുന്നത്.
ശബരിമലയിലെ സ്വർണ്ണത്തിന്റെ പേരിൽ ഇടത് പക്ഷത്തിനെ കുറ്റം പറയുകയും കളിയാക്കി പാരഡി ഗാനം പാടി നടക്കുകയും ചെയ്യുന്ന കോൺഗ്രസ്സ് പ്രവർത്തകർ സകലരും കരുതിയിരിക്കുന്നത് നന്നായിരിക്കും എന്നാണ് പൊതു വികാരം.വരും ദിവസങ്ങളിൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പുതിയ പുതിയ യാഥാർത്ഥ്യങ്ങൾ മറനീക്കി പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം




