കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടാവസ്ഥയിലായ പഴയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ ഭാഗങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുന്നു. കഴിഞ്ഞ ജൂലയ് മൂന്നിന് ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചത് ഈ കെട്ടിടത്തിലാണ്. അന്ന് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചിരുന്നു.
ഇടിഞ്ഞു വീഴാറായ ഈ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളികളും മറ്റും പൊളിഞ്ഞ് റോഡിലേക്ക് വീഴുകയാണ്. മെഡിക്കൽ കോളേജിൽ ദിവസേന നൂറുകണക്കിനു പേർ ഇതിനടിയിലൂടെയാണു നടക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇതിനു സമീപമാണ്.
ആളുകൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്. ഒപി, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ നിന്നു വാർഡുകളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള വഴിയും ഈ കെട്ടിടത്തിനുള്ളിലൂടെയാണ്. പൊളിച്ചു മാറ്റൽ വൈകുന്നത് ജീവന് ഭീഷണിയാണെന്ന് രോഗികൾ പറയുന്നു. ഇവർക്കു പുറമേ കൂട്ടിരിപ്പുകാരും ഈ വഴിയും ഇതിന് സമീപ പ്രദേശങ്ങളുമാണ് ഉപയോഗിക്കുന്നത്.










