ആലപ്പുഴ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തത്തംപള്ളി സ്വദേശിയായ ദിപിൻ കുമാർ (26) ആണ് പിടിയിലായത്. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ ജയരാജിന്റെ മകൾ രേഷ്മ (24) കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. ഭർതൃവീട്ടിലെ പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തിന് ശേഷം മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തി പിടികൂടുകയായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താമസം മാറി മാറിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഈ കേസിലെ മറ്റു പ്രതികളെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രേഷ്മ കാഴ്ചപരിമിതിയുള്ള മാതാപിതാക്കളുടെ ഏക മകളായിരുന്നു. ആലപ്പുഴ ഡിവൈഎസ്.പി മുകേഷ് ജിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




