പാലക്കാട്: ഭർതൃവീട്ടിൽ വിഷം കഴിച്ച് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവശേരി ആനമാറി ഇടത്തിൽ കോളനിയിലെ അബ്ദുൾറഹ്മാൻ (30) ആണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്.
ചുണ്ടക്കാട് പെരിങ്ങാട്ടുകുന്ന് സ്വദേശിനിയായ അസ്‌ന (20) മാർച്ച് 27ന് ഭക്ഷണത്തിൽ എലിവിഷം കലർത്തി കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം ആലത്തൂരിലും പിന്നീട് എറണാകുളത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ഈ മാസം 7നാണ് അസ്‌ന മരിച്ചത്.
ഒരു വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർതൃഗൃഹത്തിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്നും ആരോപിച്ച് അസ്‌നയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സ്ത്രീധന പീഡന നിരോധന നിയമം ഉൾപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അറസ്റ്റിലായ അബ്ദുൾറഹ്മാനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




