കൊച്ചി: വടക്കൻ പറവൂരിലെ ഡോൺ ബോസ്‌കോ ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് കുടുംബം. പട്ടണം പള്ളിയിൽ കാവ്യമോൾ ആണ് മരിച്ചത്. ഡിസംബർ 24ന് ആശുപത്രിയിൽ നടന്ന രണ്ടാമത്തെ പ്രസവത്തിനുശേഷമാണ് യുവതിയുടെ ആരോഗ്യനില ഗുരുതരമായത്.
ഉച്ചയ്ക്ക് 12.50ഓടെ പെൺകുഞ്ഞിന് ജന്മം നൽകിയ കാവ്യമോളിന് പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് യൂട്രസ് നീക്കം ചെയ്യേണ്ടിവന്നതായും ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കുശേഷം യുവതിയുടെ നില വഷളായതായാണ് ബന്ധുക്കളുടെ ആരോപണം. ഗുരുതരാവസ്ഥയിലായിട്ടും തുടക്കത്തിൽ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായില്ലെന്നും അവർ പറയുന്നു.
വൈകുന്നേരം നാലോടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. ആരോഗ്യനില കൂടുതൽ ഗുരുതരമായതിനെ തുടർന്ന് രാത്രി ആശുപത്രി അധികൃതർ ഏർപ്പെടുത്തിയ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കാവ്യമോളെ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ അവസ്ഥ കൂടുതൽ ഗുരുതരമായി. ബുധനാഴ്ച വൈകുന്നേരം 5.45ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്










