ലണ്ടൻ: റസ്റ്റോറന്റിൽ നിന്ന് ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ സ്വന്തം തലമുടി പ്ലേറ്റിലിട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. യുകെയിലെ ‘ദി വൂൾപാക്ക്’ റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതി, കുട്ടിക്കായി ഓർഡർ ചെയ്ത മക്രോണി ചീസിൽ മുടി കണ്ടെത്തിയതായി പരാതിപ്പെട്ട് ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.
പരാതിയെ തുടർന്ന് റെസ്റ്റോറന്റ് ജീവനക്കാർ ക്ഷമാപണം നടത്തി ഭക്ഷണം മാറ്റി നൽകുകയും പുതിയ വിഭവം തയ്യാറാക്കി നൽകുകയും ചെയ്തു. ആദ്യത്തെ പ്ലേറ്റിലെ ഭക്ഷണം ഭൂരിഭാഗവും കഴിച്ചിരുന്നതിനാൽ, പിന്നീട് നൽകിയ ഭക്ഷണം കുടുംബം പാർസലായി വാങ്ങിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
എന്നാൽ സംഭവത്തിൽ സംശയം തോന്നിയ ജീവനക്കാർ പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. യുവതി സ്വന്തം തലയിൽ നിന്ന് മുടി പറിച്ച് പ്ലേറ്റിലേക്ക് ഇടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതോടെ ഭക്ഷണത്തിന് പണം നൽകാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് റെസ്റ്റോറന്റ് അധികൃതർ വ്യക്തമാക്കി.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ റെസ്റ്റോറന്റ് അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പരിശോധനയിൽ മേശപ്പുറത്തുണ്ടായിരുന്ന കെച്ചപ്പ് ബോട്ടിൽ, ഐസ്ക്രീം ബൗൾ, സ്റ്റെയിൻലെസ് സ്റ്റീൽ ടീസ്പൂൺ എന്നിവയും യുവതി ബാഗിലാക്കിയതായി കണ്ടെത്തിയതായി അധികൃതർ പരിഹാസരൂപേണ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സംഭവം കൈകാര്യം ചെയ്ത ജീവനക്കാരുടെ പ്രൊഫഷണൽ സമീപനത്തെ റെസ്റ്റോറന്റ് മാനേജ്‌മെന്റ് അഭിനന്ദിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാണ് നടക്കുന്നത്. റെസ്റ്റോറന്റിന്റെ നടപടിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.






