ലഖ്നൌ: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്താൻ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി. ഉത്തർപ്രദേശിൽ ദാനാപൂരിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ഫോണിൽ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സെപ്റ്റംബർ 17ന് ദാനാപൂർ-സെക്കന്തരാബാദ് എക്സ്പ്രസിൽ ദാനാപൂരിനും പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജങ്ഷനും ഇടയിലാണ് സംഭവം. സെക്കൻഡ് എസി കോച്ചിൽ പരിശോധന നടത്തുന്നതിനിടെ കുഞ്ഞിനൊപ്പം യാത്ര ചെയ്തിരുന്ന യുവതിയോട് റെയിൽവേ ജീവനക്കാർ ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് കാണിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് എസി കോച്ചിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും യുവതി പിന്നീട് തേർഡ് എസി കോച്ചിലെത്തി ഇരിക്കുകയായിരുന്നു.
തുടർന്ന് ടിടിഇ തേർഡ് എസി കോച്ചിലെത്തി ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി ജീവനക്കാരുമായി തർക്കിക്കുകയും ടിക്കറ്റ് എടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. താൻ പണം നൽകാൻ തയ്യാറാണെന്ന് യുവതി പറയുന്നതും സാധുവായ ടിക്കറ്റ് വേണമെന്ന് ടിടിഇ ആവശ്യപ്പെടുന്നതും യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ടിടിഇയെ കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു.
തർക്കത്തിനിടെ തന്റെ സഹോദരൻ ടിടിഇ ആണെന്ന് അവകാശപ്പെട്ട യുവതി റെയിൽവേ പൊലീസ് ഹെൽപ്‌ലൈൻ നമ്പർ ഫോണിൽ തിരയുകയും ടിടിഇയെ കേസിൽ കുടുക്കുമെന്ന് മറ്റ് യാത്രക്കാരോട് പറയുകയും ചെയ്തു. പിന്നാലെയാണ് സ്വന്തം വസ്ത്രം വലിച്ചുകീറി ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സംഭവത്തെക്കുറിച്ച് ടിടിഇമാർ റെയിൽവേ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. വൈകിട്ട് നാലോടെ ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജങ്ഷനിലെത്തിയപ്പോൾ ആർപിഎഫ് വനിതാ സംഘം സ്ഥലത്തെത്തി യുവതിയെ ചോദ്യം ചെയ്തു.
യാത്രക്കാരൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർക്ക് കൈമാറിയതോടെയാണ് യുവതി സ്വയം വസ്ത്രം കീറിയതാണെന്ന കാര്യം വ്യക്തമായതെന്ന് ടിടിഇ എസ്.കെ. വർമ പറഞ്ഞു. വീഡിയോ പകർത്തുന്ന കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും ദൃശ്യങ്ങൾ നിർണായക തെളിവായെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രയാഗ്‌രാജ് സ്വദേശിയായ രാധിക തിവാരിയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതെന്ന് റെയിൽവേ പിആർഒ വിശ്വനാഥ് സ്ഥിരീകരിച്ചു. ജീവനക്കാർ യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും റെയിൽവേ നിയമപ്രകാരം പിഴ ഈടാക്കി പുതിയ ടിക്കറ്റ് നൽകിയ ശേഷം യുവതിയെ പോകാൻ അനുവദിച്ചെന്നും അദ്ദേഹം അറിയിച്ചു.












