ന്യൂഡൽഹി: താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, നിർബന്ധിക്കാൻ ഒരു കോടതിക്കും സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിൽ ഗർഭിണിയായ 15 വയസ്സുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് അനുമതി നൽകി.
കുട്ടിയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ഗർഭം തുടരാൻ നിർബന്ധിക്കാനാകില്ലെന്നും, ഗർഭിണിയുടെ തീരുമാനമാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. കുഞ്ഞ് ജനിച്ചാൽ ദത്ത് നൽകാമെന്ന കേന്ദ്രസർക്കാരിന്റെ വാദവും, പെൺകുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി അംഗീകരിച്ചില്ല.
പ്രത്യുത്പാദന സ്വയംനിർണയാവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും, വിഷയത്തെ സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നാണ് സമീപിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗർഭിണിയുടെ ഇച്ഛയ്‌ക്കെതിരായി കുഞ്ഞിന് ജന്മം നൽകണമെന്ന് ഒരു കോടതിക്കും പറയാനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
കുട്ടി മാനസികമായി തകർന്ന നിലയിലാണെന്നും ഇതിനിടെ അവൾ ഒന്നിലധികം തവണ ആത്മഹത്യശ്രമം നടത്തിയതും കോടതി പരിഗണിച്ചു. നിയമപരമായ സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്.








