കോട്ടയം: വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയവുമായി ബന്ധുക്കൾ. കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ പി.എൻ.ജയന്റെ (43) മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. 10ന് രാത്രി വയലാ കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ കണ്ടെത്തുന്നത്. സുഹൃത്തുക്കളാണ് ജയനെ ആശുപത്രിയിൽ എത്തിച്ചത്.
ഏതോ വാഹനം തട്ടി വഴിയിൽ കിടന്ന ജയനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ സുഹൃത്തിന്റെ കാർ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് കണ്ടെത്തി. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ജയനെ കാണാൻ ആശുപത്രിയിലെത്തിയ സഹോദരങ്ങൾ അറിഞ്ഞത് മരണ വാർത്തയാണ്. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സുഹൃത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവ സ്ഥലത്തേക്ക് പോകുന്നത്. ഇവിടെ വച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തർക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിന്റെ ചിത്രങ്ങൾ ജയന്റെ ഫോണിലുണ്ട്. കൂടാതെ ജയന്റെ തലയ്ക്ക് പിന്നിൽ അടിയേറ്റിരുന്നു. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുണ്ട്. സംഭവ ദിവസം രാത്രി ഈ ഭാഗത്തു നിന്നും ജയന്റെ നിലവിളികൾ അയൽവാസികൾ കേട്ടതായും ബന്ധുക്കൾ പറയുന്നു. കാർ നെഞ്ചിലൂടെ കയറി വാരിയെല്ലു പൊട്ടിയായിരുന്നു മരണം. കാർ പിന്നോട്ട് എടുത്തപ്പോൾ റോഡിൽ കിടന്ന ജയനെ കണ്ടില്ലെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ കാറിന്റെ മുൻ ചക്രങ്ങളാണ് ദേഹത്ത് കയറിയതെന്നും ടയറുകളിൽ രക്തക്കറ ഉണ്ടെന്നും ബന്ധുക്കൾ പറയുന്നു.


