നെല്ലിയാമ്പതി: വിനോദയാത്രയ്ക്കിടെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശി റിതുൽ (34) ആണ് പിടിയിലായത്. പാടഗിരി എസ്.എച്ച്.ഒ. പി. അരുൺദാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. സംഭവത്തിൽ തൃശ്ശൂർ അരിമ്പൂർ ഉദയനഗർ റോഡിൽ താമസിക്കുന്ന ജെയിംസ് (46) ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
ബസ് ജീവനക്കാരനായ ഒരു സുഹൃത്തിന് ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒൻപത് പേർ അടങ്ങിയ സംഘം ജനുവരി 25-ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയത്. ഇവർ ജീപ്പിൽ കാരപ്പാറ തൂക്കുപാലത്തിന് സമീപമെത്തി പുഴയിൽ കുളിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് ജീപ്പിൽ യാത്ര ചെയ്യുന്നതിനിടെ വീണ്ടും വഴക്ക് പൊട്ടിപ്പുറപ്പെട്ടു. ഡ്രൈവർ ജീപ്പ് നിർത്തിയപ്പോൾ ജെയിംസിനെ ജീപ്പിൽ നിന്ന് തള്ളിയിട്ടുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സംഭവത്തിന്റെ യഥാർത്ഥ കാരണം സുഹൃത്തുകൾ വീട്ടുകാരോട് മറച്ചുവെച്ച് വ്യത്യസ്ത വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് ജെയിംസിന്റെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബസ് തൊഴിലാളി സഹായസമിതി ഓഫീസിൽ നിന്ന് മൊഴികൾ ശേഖരിച്ചപ്പോൾ സംഭവവിവരം വ്യക്തമായി.






