ബെംഗളൂരു: വാടകവീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലിവിങ്ടുഗദർ പങ്കാളിയെ കസ്റ്റഡിയിലെടുത്തു. ഹാസൻ സ്വദേശി മോഹൻ കൃഷ്ണയെയാണ് (29) ബെംഗളൂരു മഞ്ജുനാഥ നഗറിലെ വിജയലക്ഷ്മി ലേ ഔട്ടിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. കൈകാലുകൾ കെട്ടിയ നിലയിലാണ് ജീർണിച്ചു തുടങ്ങിയ മൃതദേഹം കണ്ടെടുത്തത്. മോഹൻ കൃഷ്ണയ്ക്ക് ഒപ്പം താമസിച്ചിരുന്ന ഉർവശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭാര്യാ ഭർത്താക്കാന്മാരെന്ന് പറഞ്ഞ് രണ്ട് മാസം മുമ്പാണ് ഇരുവരും വീട് വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ ദിവസം വീട്ടുടമ നാഗരാജ് ഇവിടെ എത്തിയിരുന്നുവെങ്കിലും വാതിൽ പൂട്ടിയ നിലയിൽ കണ്ടതിനാൽ തിരികെപ്പോയി. വീടിനുള്ളിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് നാഗരാജിന്റെ മകൻ എത്തി നോക്കിയപ്പോഴാണ് മോഹന്റെ മൃതദേഹം കണ്ടത്. പിന്നീട് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു. മോഹനും ഉർവശിയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.






