കരീംനഗർ: തെലങ്കാനയിലെ കരീംനഗറിൽ 52-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ 40-കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർഷകത്തൊഴിലാളിയായ പൈതാരി മൊഗിലിയെ കൊലപ്പെടുത്തിയ കേസിലാണ് ബംഗാരപ്പു മഹേഷിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പെൺസുഹൃത്തിനെ മരിച്ചയാൾ നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചതും ഇരുവരുടെയും ബന്ധത്തെക്കുറിച്ച് നാട്ടിൽ പ്രചരിപ്പിച്ചതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. കൃത്യം നടത്തുന്നതിന് മുമ്പ് കൊലപാതകം എങ്ങനെ നടത്താമെന്നതുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകൾ പ്രതി കണ്ടിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പൊലീസ് പറയുന്നതനുസരിച്ച്, മഹേഷിന് പ്രദേശവാസിയായ ഒരു സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ വർഷം മൊഗിലി ഈ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇയാൾ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ജയിൽ മോചിതനായ ശേഷവും സ്ത്രീയെ ശല്യം ചെയ്യാൻ ശ്രമിച്ചതായും മഹേഷും സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞതായും പൊലീസ് പറയുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
സംഭവത്തിന് മുമ്പ് വിവിധ യൂട്യൂബ് വീഡിയോകൾ കണ്ട് ആക്രമണം ആസൂത്രണം ചെയ്ത മഹേഷ്, ശനിയാഴ്ച രാത്രി മുഹറം ആഘോഷങ്ങൾ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൊഗിലിയെ റോഡരികിൽ കാത്തുനിന്നു. മൊഗിലി എത്തിയപ്പോൾ കൈവശമുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും നിലത്തുവീണ ശേഷവും ആക്രമണം തുടരുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതി വീട്ടിലെത്തി രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ അന്വേഷണം ഊർജിതമാക്കിയ പൊലീസ് 24 മണിക്കൂറിനകം പ്രതിയെ പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകൾ തിരഞ്ഞ് കണ്ടതിന്റെ തെളിവുകൾ ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.













