തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ടയിൽ യുവാവ് എക്‌സൈസിന്റെ പിടിയിലായി. രണ്ടര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി കുന്നംകുളം കൊട്ടോൽ സ്വദേശിയായ ഹബീബിനെ കസ്റ്റഡിയിൽ എടുത്തത് തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു.
പ്രതിയിൽ നിന്ന് 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന ലഹരിയാണ് പിടികൂടിയത്.
പാൽവണ്ടി ഉപയോഗിച്ചാണ് ഹാഷിഷ് ഓയിൽ കടത്തിയത്. തൃശൂർ പൂരം ലക്ഷ്യമിട്ട് ‘പൂത്തിരി’ എന്ന കോഡ് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ലഹരി വിൽപ്പന നടത്തിയിരുന്നുവെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്. ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന സന്ദേശം നൽകിയതോടെ ആവശ്യക്കാർ ഓർഡർ നൽകുന്ന രീതിയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു.




