കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവർക്ക് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. എസ് ഐ അജ്മൽ, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരെയാണ് റേഞ്ച് ഡി ഐ ജി നടപടി സ്വീകരിച്ചത്.
ശ്രീമൂലനഗരം സ്വദേശിയായ ടാക്സി ഡ്രൈവർ സുജിത് ജയന്റെ പരാതിയിലാണ് പോലീസുകാർക്കെതിരെ നടപടി. ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ഐ ജിയുടെ സസ്പെൻഷൻ ഉത്തരവ്.
അടിപിടിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന പേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് സുജിത്തിന്റെ പരാതി. ക്യാമറയില്ലാത്ത മുറിയിലേക്ക് കൊണ്ടുപോയി ജനനേന്ദ്രിയത്തിൽ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് എസ് ഐ ഉൾപ്പെടെയുള്ള നാല് പേർക്കെതിരെ റേഞ്ച് ഡി ഐ ജി സസ്പെൻഷൻ നടപടി സ്വീകരിച്ചത്.




