ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് 1,40,34,550 രൂപ നഷ്ടപരിഹാരവും 8 ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്ന് വയനാട് എം.എ.സി.ടി കോടതി വിധിച്ചു. ജഡ്ജി എ.വി. ഉണ്ണികൃഷ്ണനാണ് വിധി പ്രഖ്യാപിച്ചത്.
അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ അസൈനാറിന്റെ മകൻ മുഹമ്മദ് അസ്‌ലം (19) ആണ് കേസിലെ ഹർജിക്കാരൻ. അപകടത്തിൽ ബസ് ഓപ്പറേറ്റർ ആയ കെ.എസ്.ആർ.ടി.സി ആണ് നഷ്ടപരിഹാരം നൽകേണ്ടത്.
2023 ജനുവരി 17-നാണ് സംഭവം നടന്നത്. അമ്പലവയലിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ ഇടത് സൈഡ് സീറ്റിൽ യാത്ര ചെയ്യുന്നതിനിടെ, മംഗലംകാപ്പ് പ്രദേശത്ത് എത്തിയപ്പോൾ എതിരെ വന്ന വാഹനത്തിന് വഴിയൊരുക്കുന്നതിനായി ഡ്രൈവർ ബസ് വശത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റിൽ യുവാവിന്റെ കൈ തട്ടി ഗുരുതരമായി പരിക്കേറ്റു. ഇടത് കൈ മുട്ടിന് മുകളിൽ വെച്ച് അറ്റുപോകുകയായിരുന്നു.
ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കൈ പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. അസ്‌ലം ബത്തേരിയിലെ കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ ഫാർമസി വിദ്യാർത്ഥിയായിരുന്നു.
തുടർന്ന് ബത്തേരിയിലെ അഭിഭാഷകൻ ടി.ആർ. ബാലകൃഷ്ണൻ മുഖേന നൽകിയ ഹർജിയിലാണ് വയനാട് എം.എ.സി.ടി കോടതിയുടെ വിധി. അപകടത്തിൽ പങ്കെടുത്ത ബസ് ഇൻഷുറൻസ് ഇല്ലാത്തതിനാൽ നഷ്ടപരിഹാര തുക കെ.എസ്.ആർ.ടി.സി തന്നെ നൽകണമെന്ന് കോടതി വ്യക്തമാക്കി.
അപകടം യുവാവിന്റെ ജീവിതത്തിലും പഠനത്തിലും വലിയ പ്രത്യാഘാതം സൃഷ്ടിച്ചതും മാനസികമായി ബാധിച്ചതും പരിഗണിച്ചാണ് വലിയ തുക നഷ്ടപരിഹാരമായി അനുവദിച്ചതെന്ന് അഭിഭാഷകൻ ടി.ആർ. ബാലകൃഷ്ണൻ അറിയിച്ചു.




