തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. പീഡനത്തിന് ഒത്താശ ചെയ്തതായി കണ്ടെത്തിയ പെൺകുട്ടിയുടെ അമ്മയെ രണ്ടാമത്തെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
കിളിമാനൂർ കാരേറ്റ് സ്വദേശിയായ ബിജു (52)വിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പലതവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം തുടരുന്നു.
ഭർത്താവുമായി അകന്ന് കഴിയുന്ന അമ്മ രണ്ട് പെൺമക്കളോടൊപ്പം വാടക വീട്ടിലായിരുന്നു താമസം. ഈ സാഹചര്യം മുതലെടുത്ത് ബിജു വീട്ടിലെത്തുകയും അമ്മയുടെ സാന്നിധ്യത്തിലെയും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. വീടിന് പുറമേ വർക്കല ബീച്ചിലും കൊണ്ടുപോയി പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.
പീഡനം സഹിക്കാനാകാതെ പെൺകുട്ടി അമ്മയുമായി വഴക്കിട്ട് പിതാവിന്റെ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് അമ്മയുടെ അടുത്തേക്ക് പോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പിതാവ് കുട്ടിയെ ‘സ്നേഹിത’ എന്ന പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു.
അധികാരികൾ വിവരം കൈമാറിയതിനെ തുടർന്ന് കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതി ബിജുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന അമ്മയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.






