വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കയ്ക്ക് വലിയ വിമാന നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഇതുവരെ ആളില്ലാ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 16 വിമാനങ്ങൾ തകർന്നതായി വിവരങ്ങൾ പുറത്തുവന്നു. ഇറാന്റെ ആക്രമണത്തിൽ മാത്രം 10 ‘റീപ്പർ’ ഡ്രോണുകൾ നശിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ ഒൻപത് ആകാശത്തുവെച്ചും ഒന്ന് ജോർദാനിലെ എയർഫീൽഡിൽ വെച്ചുമാണ് തകർന്നത്. അപകട സാധ്യത കൂടുതലുള്ള യുദ്ധമേഖലകളിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഈ ഡ്രോണുകൾ.
ഇറാന്റെ ആക്രമണത്തിന് പുറമെ അപകടങ്ങളും അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കി. കുവൈത്തിൽ മൂന്ന് എഫ്-15 വിമാനങ്ങൾ അബദ്ധത്തിൽ സ്വന്തം പക്ഷത്തുനിന്നുള്ള ആക്രമണത്തിൽ തകർന്നിരുന്നു. കൂടാതെ ഇന്ധനം നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ കെ.സി-135 ടാങ്കർ വിമാനം തകരുകയും ആറ് സൈനികർ കൊല്ലപ്പെടുകയും ചെയ്തു. സൗദി അറേബ്യയിലെ എയർ ഫീൽഡിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് കെ.സി-135 വിമാനങ്ങൾ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കേടുപാടുകൾക്കിരയായി. കൂടാതെ, വെടിയേറ്റ് ഒരു എഫ്-35 യുദ്ധവിമാനം അടിയന്തരമായി മധ്യേഷ്യയിലെ ബേസിൽ ഇറക്കേണ്ടിവന്നതായും റിപ്പോർട്ടുണ്ട്.
യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അമേരിക്ക വലിയ തോതിൽ ആക്രമണം നടത്തിയതായി വിദഗ്ധർ പറയുന്നു. വിമാനങ്ങളുടെ വ്യാപകമായ ഉപയോഗമാണ് നാശനഷ്ടങ്ങൾ വർധിക്കാൻ കാരണമായതെന്നും അവർ വിലയിരുത്തുന്നു. എന്നാൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം പൂർണ്ണമായി തകർക്കാനോ സമ്പൂർണ വ്യോമാധിപത്യം നേടാനോ അമേരിക്കയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.






