അമേരിക്കയിലെ കുടിയേറ്റ സംവിധാനത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യമാണ് ടെക്സസ് സംസ്ഥാനത്ത് രൂപപ്പെടുന്നത്. അമേരിക്കയിലെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും ഗവേഷകർക്കും വലിയ തിരിച്ചടി നൽകിക്കൊണ്ട് ടെക്സസിൽ പുതിയ എച്ച്-1 ബി വിസകൾക്ക് ഗവർണർ ഗ്രെഗ് ഏബട്ട് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സർക്കാർ ഏജൻസികളിലും പൊതു സർവ്വകലാശാലകളിലും പുതിയ വിസ അപേക്ഷകൾ നൽകുന്നത് അടിയന്തരമായി മരവിപ്പിക്കാനാണ് ഗവർണറുടെ ഉത്തരവ്.
ഇതോടെ ,അമേരിക്കയിൽ തൊഴിലും ഗവേഷണവും ലക്ഷ്യമിടുന്ന ആയിരക്കണക്കിന് വിദഗ്ധരുടെ ഭാവിയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ കർശന നടപടിയെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കൂടിയായ ഏബട്ട് ഇതിനോടകം വ്യക്തമാക്കി. 2027 മെയ് 31 വരെ ഈ നിരോധനം തുടരും.
ഫെഡറൽ ഗവൺമെന്റിന്റെ എച്ച്-1 ബി വിസ പദ്ധതിയിൽ ഗുരുതരമായ ദുരുപയോഗങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഗവർണറെകൊണ്ട് ഈ കടുത്ത തീരുമാനമെടുപ്പിച്ചതെന്നാണ് പുറത്ത് വരുന്നവിവരം. ഏജൻസി മേധാവികൾക്ക് അയച്ച കത്തിൽ, കുറഞ്ഞ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിടുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത്തരമൊരു സമീപനം ആഭ്യന്തര തൊഴിലവസരങ്ങളെയും തൊഴിൽ സുരക്ഷയെയും ബാധിക്കുന്നതാണെന്നും, അതിനാൽ വിസ പദ്ധതിയിൽ കൂടുതൽ കർശന പരിശോധനകളും നിയന്ത്രണങ്ങളും അനിവാര്യമാണെന്നുമാണ് ഏബട്ടിന്റെ നിലപാട്.
നിശ്ചിത യോഗ്യതയുള്ള അമേരിക്കൻ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ആത്മാർത്ഥമായ ശ്രമം നടത്താതെ വിദേശികളെ നിയമിക്കുന്ന രീതി അവസാനിപ്പിക്കാനാണ് ഈ നീക്കം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചാണ് ഏബട്ടിന്റെ ഈ നടപടി.
ടെക്സസിലെ പൊതു സർവ്വകലാശാലകൾ, മെഡിക്കൽ സെന്ററുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ തീരുമാനം വലിയ പ്രതിസന്ധിയുണ്ടാക്കും. പ്രാദേശികമായി വിദഗ്ധരെ ലഭിക്കാത്ത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരെയും പ്രൊഫസർമാരെയും ഗവേഷകരെയും നിയമിക്കാൻ ഈ സ്ഥാപനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്നത് എച്ച്-1 ബി വിസകളെയായിരുന്നു. ഇനി മുതൽ ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നിയമനങ്ങൾ നടത്താൻ സാധിക്കില്ല.
2026 മാർച്ച് 27-നകം എല്ലാ സർക്കാർ ഏജൻസികളും സർവ്വകലാശാലകളും കഴിഞ്ഞ വർഷത്തെ വിസ നിയമനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. നിലവിൽ എത്ര വിദേശികൾ ജോലി ചെയ്യുന്നു, അവരുടെ രാജ്യം, ശമ്പളം, അമേരിക്കൻ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാം റിപ്പോർട്ടിൽ വ്യക്തമാക്കണം.
2024-ലെ കണക്കനുസരിച്ച് മൊത്തം എച്ച്-1 ബി വിസകളുടെ 71 ശതമാനവും സ്വന്തമാക്കിയിരുന്നത് ഇന്ത്യക്കാരാണ്. എന്നാൽ ട്രംപ് ഭരണകൂടം വിസ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസായി ഏർപ്പെടുത്തിയതും ടെക്സസ് പോലുള്ള സംസ്ഥാനങ്ങൾ നേരിട്ട് നിയന്ത്രണങ്ങൾ കൊണ്ടുവന്നതും ഇന്ത്യൻ ഐടി മേഖലയ്ക്ക് വലിയ ഭീഷണിയാണ്. ഇന്ത്യൻ ഐടി സേവന കമ്പനികളുടെ വിസ അപ്രൂവലുകളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് 2025-ൽ രേഖപ്പെടുത്തിയത്.
പുതിയ എച്ച്-1ബി വിസക്കും പുതുക്കാനുമുള്ള അഭിമുഖത്തിന് ഈ വർഷം ഇനി അവസരം ലഭിക്കില്ലെന്ന് നേരത്തെ പുറത്തു വന്നിരുന്നു. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വെബ്സൈറ്റിൽ പുതിയ വിസ അഭിമുഖങ്ങൾ ഇതിനകം 2027ലേക്ക് മാറ്റിവെക്കുകയാണ്. എല്ലാം കൊണ്ടും ഇന്ത്യക്കാർക്ക് അമേരിക്കയിലേക്ക് കടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുളളത്.




