ഇടുക്കി: വാഗമണ്ണിൽ ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ബന്ധുവായ 20 വയസുകാരിയാണ് കുട്ടികളെ ലൈംഗികമായി അതിക്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയെ തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കേസിൽ പൊലീസ് നടപടിയിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം. മെയ് 10നും മെയ് 16നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്തത് ജൂൺ 21നാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് വൈകിയതാണ് പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടയായതെന്നും അവർ ആരോപിക്കുന്നു.
കൂടാതെ, പരാതി നൽകിയ ശേഷം ചില പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.



