ന്യൂഡൽഹി: യുഎസ് വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ട് മൂന്ന് ദിവസമായിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. ജൂൺ പത്തിന് ഒമാൻ തീരത്തുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. 24 ഇന്ത്യൻ നാവികർ അടക്കം 28 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപത്ത് വെച്ച് സെറ്റെബെല്ലോ എന്ന കപ്പലിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്.
എന്നാൽ ഇത്ര ദിവസമായിട്ടും ഈ ആക്രമണത്തിൽ പ്രധാനമന്ത്രി ഇതുവരെ അപലപിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെയാണ് പ്രതിപക്ഷം വിമർശനം കടുപ്പിച്ചിരിക്കുന്നത്. അമേരിക്ക ഉത്തരവുകളിറക്കുന്ന തിരക്കിലാണെന്നും ഇന്ത്യൻ നാവികരെ കൊലപ്പെടുത്തിയതിൽ ക്ഷമ പറയാനോ ഖേദം പ്രകടിപ്പിക്കാനോ അവർക്ക് സമയമില്ലെന്നും പറഞ്ഞ രാഹുൽ ഗാന്ധി, അമേരിക്കയുടെ ഉത്തരവുകൾ പ്രധാനമന്ത്രി ഒരു സേവനകനെ പോലെ നടപ്പിലാക്കുന്നുവെന്നും വിമർശിച്ചു.






