കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തതായി പരാതി. വാടകക്കാരായ ദമ്പതികൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തിയ സമയത്താണ് വീടും കടയും പൂർണമായി ഇടിച്ചുനിരത്തിയത്.
അബ്ദുൽ വാഹിദും ഭാര്യ സുഹറാ ബീവിയും വർഷങ്ങളായി താമസിച്ചുവന്ന കടയോട് ചേർന്ന വീടാണ് തകർത്തത്. വാടകക്കാരും ഉടമകളും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ടെന്നും ദമ്പതികൾ പറഞ്ഞു.
തങ്ങൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിൽ പോയ സമയത്താണ് ഉടമകളുടെ നേതൃത്വത്തിൽ വീട് തകർത്തതെന്നാണ് ദമ്പതികളുടെ ആരോപണം. അൻവർ, ദിൽവർ എന്നിവരുടെ നേതൃത്വത്തിലാണ് വീട് തകർത്തതെന്നും അവർ ആരോപിച്ചു.
വീട് പൂർണമായി തകർത്തതോടെ ദമ്പതികളുടെ വസ്ത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു. സംഭവത്തിൽ ദമ്പതികൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.














