കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി സർക്കാർ നടപടി ശക്തമാക്കി. ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്’ പദ്ധതിയുടെ ഭാഗമായി ഇതുവരെ 335 പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
കസ്റ്റഡിയിലെടുത്തവരെ സംസ്ഥാനത്ത് പുതുതായി സജ്ജീകരിച്ച 11 ഹോൾഡിങ് സെൻ്ററുകളിലേക്ക് മാറ്റി. ഇവരിൽ 148 പുരുഷന്മാരും 99 സ്ത്രീകളും 88 കുട്ടികളും ഉൾപ്പെടുന്നു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാസിർഹട്ടിൽ നിന്നാണ് കൂടുതൽ പേരെ പിടികൂടിയത്. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടി ശക്തമാക്കിയത്.
അനധികൃത കുടിയേറ്റത്തിനെതിരെ സർക്കാർ കർശന നിലപാട് തുടരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ സർക്കാർ നടപടി കടുപ്പിച്ചതോടെ നിരവധി കുടിയേറ്റക്കാർ അതിർത്തി മേഖലകളിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിർമാണ മേഖലകളിലും ഹോട്ടലുകളിലും ജോലി ചെയ്തിരുന്നവരാണ് കൂടുതലായും അതിർത്തിയിലേക്ക് എത്തുന്നത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി ബിഎസ്എഫിന് 142.79 ഏക്കർ ഭൂമിയും ബംഗാൾ സർക്കാർ കൈമാറിയിട്ടുണ്ട്. ഔട്ട്പോസ്റ്റുകളും വേലിയും നിർമിക്കാനാണ് ഭൂമി നൽകിയത്.






