കൊല്ലം: കൊല്ലത്ത് ഹോൾസെയിൽ മത്സ്യവിൽപന കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ താമസിക്കുന്ന സിയാദാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര ആൽത്തറമൂട്ടിൽ പ്രവർത്തിച്ചിരുന്ന ആലാട്ടുകാവ് നഗർ 27ൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്.
കുറച്ച് നാളുകളായി അടഞ്ഞുകിടന്നിരുന്ന കടയുടെ ഷീറ്റ് മുറിച്ചാണ് പ്രതി അകത്ത് കയറിയത്. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വയറിംഗ് കേബിളുകൾ, സീലിംഗ് ഫാൻ, ടേബിൾ ഫാൻ, അലുമിനിയം ചരുവങ്ങൾ, സ്റ്റീൽ പാത്രങ്ങൾ എന്നിവ മോഷ്ടിച്ചതായി പോലീസ് അറിയിച്ചു. ഏകദേശം 80,000 രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്.
ബിജുവിന്റെ പരാതിയെ തുടർന്ന് ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ശക്തികുളങ്ങര ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ റസൽ ജോർജ്, എസ്.സി.പി.ഒ അഖിൽ രാജ്, സി.പി.ഒമാരായ മനു, അരുൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






