കൊച്ചി: വീട്ടുജോലിക്കായി കൊണ്ടുവന്ന ഏഴ് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി മരിച്ച കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ്. കോടതി വിധി വിശദമായി പഠിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ആലുവ റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു.
കേസിലെ അന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്ന് റേഞ്ച് ഡിഐജി അരുള്‍ ബി കൃഷ്ണ അറിയിച്ചു. കോടതി വിധിയിൽ പൊലീസിനെതിരെ ഉയർന്ന വിമർശനങ്ങളും പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ പോക്സോ കോടതിയാണ് കേസിൽ പ്രതികളെ വെറുതെ വിട്ടത്. കേസിലെ പ്രധാന സാക്ഷിയായ മൃഗഡോക്ടറുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ വേണ്ട രീതിയിൽ പരിശോധിച്ചില്ലെന്നും, കുട്ടിക്കൊപ്പം വീട്ടിലുണ്ടായിരുന്ന ജഗംദബാൾ എന്ന സ്ത്രീയെ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ അഭിഭാഷകൻ ജോസ് കുര്യൻ, ഭാര്യ സിന്ധു, കുട്ടിയെ വീട്ടുജോലിക്കായി എത്തിച്ച തമിഴ്നാട് സ്വദേശി നാഗപ്പൻ എന്നിവരായിരുന്നു പ്രതികൾ. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനായില്ലെന്നും പ്രതികളെ ശിക്ഷിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നും കോടതി വിധിയിൽ പറഞ്ഞു. സാമൂഹിക പ്രാധാന്യമുള്ള കേസായതിനാൽ പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരാനാണ് പൊലീസിന്റെ തീരുമാനം. കോടതി വിധി പൂർണമായി പഠിച്ച ശേഷം ഉടൻ തന്നെ അപ്പീൽ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.






