ഇടുക്കി: ജില്ലയിലെ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതകൾക്ക് സർക്കാർ ധനസഹായം നൽകി. മൊത്തം 5.21 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിൽ 4.81 ലക്ഷം രൂപ 93 പേർക്കായി ഇതിനകം വിതരണം ചെയ്തു. 2023, 2024, 2025 വർഷങ്ങളിൽ അതിക്രമത്തിനിരയായവർക്കുള്ള നഷ്ടപരിഹാരമാണ് നൽകിയത്. ഇനിയും നാല് അതിജീവിതകൾക്ക് കൂടി സഹായം നൽകാനുണ്ട്.
ചില കേസുകളിലെ ഇരകളെ കണ്ടെത്താനാകാത്തതിനാൽ നഷ്ടപരിഹാരം നൽകാനായിട്ടില്ലെന്ന് ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഇവരെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഷ്ടപരിഹാരം നൽകാത്തത് വലിയ പരാതിയായിരുന്നു.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇപ്പോൾ ധനസഹായം അനുവദിച്ചത്. പോക്‌സോ കേസുകളിലെ ഇരകൾക്ക് ഇടക്കാലവും അന്തിമവുമായ ധനസഹായം ലഭിക്കും. ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് നാലുലക്ഷം രൂപ വരെയും പ്രായപൂർത്തിയാകാത്തവർക്ക് ആറുലക്ഷം രൂപ വരെയും നഷ്ടപരിഹാരം ലഭിക്കും. ജില്ലാ നിയമസഹായ അതോറിറ്റിയുടെ ശുപാർശയെ അടിസ്ഥാനമാക്കിയാണ് സർക്കാർ സഹായധനം അനുവദിക്കുന്നത്.




