പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പട്ടിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 56 പേരുടെ പത്രികകൾ തള്ളി. ഏഴു നഗരസഭകൾക്കു പുറമേ ജില്ലാ പഞ്ചായത്ത്, 13 ബ്ലോക്ക് പഞ്ചായത്ത്, 88 ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഉള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് വൈകിട്ട് 3 മണിയാണ്. സ്ത്രീകൾ 5150, പുരുഷന്മാർ 4759 ആണ്, തള്ളിയ പത്രികകൾ 56 ആണ്.
നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധനയിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയുണ്ട്. പത്രിക തള്ളിയവരിൽ മൂന്നു മുന്നണികളിലെയും സ്ഥാനാർത്ഥികൾ ഉണ്ട്. ചിലരുടെ പത്രിക പരിശോധനയ്ക്ക് മാറ്റി. മുൻ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന്റെ കണക്ക് സമർപ്പിക്കാത്ത കാരണത്താൽ പാലക്കാട് നഗരസഭയിൽ 50,51 വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികളുടെ പത്രിക തള്ളി.
അതേസമയം നൂറണി വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക സംബന്ധിച്ച് തർക്കം ഉയർന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഈ വിഷയത്തിലെ നിയമവ്യവസ്ഥകൾ നിരത്തി ചോദ്യം ചെയ്തതോടെ സ്വീകരിച്ചു. ചില പത്രികകൾ കൂടുതൽ പരിശോധനയ്ക്കായി തിങ്കളാഴ്ചയ്ക്ക് മാറ്റിയതിനാൽ ഡമ്മി സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച പത്രിക പിൻവലിക്കുന്നതോടെ സ്ഥാനാർത്ഥികളുടെ കണക്കു വിവരങ്ങൾക്ക് വ്യക്തത വരും.




