കേരളത്തിലെ ഗ്ലാമർ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. അങ്ങനെ പറയുന്നതിന് പലതുണ്ട് കാരണങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം കുറച്ചുനാളുകൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016ൽ മൂന്നു മുന്നണികളിൽ നിന്നും അവിടെ മത്സരിച്ചത് സിനിമാ ബന്ധമുള്ള സ്ഥാനാർത്ഥികൾ ആയിരുന്നു. കോൺഗ്രസിൽ നിന്ന് നടൻ ജഗദീഷും എൽഡിഎഫിൽ നിന്ന് നടൻ കൂടിയായ ഗണേഷ് കുമാറും ബിജെപിയിൽ നിന്ന് ഭീമൻ രഘുവും ആയിരുന്നു അന്ന് ഏറ്റുമുട്ടിയിരുന്നത്. ആ തെരഞ്ഞെടുപ്പിൽ അന്തിമവിജയം നിലവിൽ പത്തനാപുരത്തിന്റെ എംഎൽഎയും മന്ത്രിയുമായ ഗണേഷ് കുമാറിനായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും പത്തനാപുരം ഏറെ ശ്രദ്ധ ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്നുതന്നെയാകും.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം., 2021ലെ കണക്കുകൾ പ്രകാരം 189837 വോട്ടര്‍മാരാണ് പത്തനാപുരം നിയോജകമണ്ഡലത്തില്‍ ഉണ്ടായിരുന്നത്. 2016ലേത് നടന്മാർ തമ്മിലുള്ള ഗ്ലാമർ പോരാട്ടം ആയിരുന്നുവെങ്കിൽ 2021ൽ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. ജോതികുമാർ ചാമക്കാലയെ മുൻനിർത്തി കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് തന്നെയായിരുന്നു യുഡിഎഫ് മുന്നിട്ടിറങ്ങിയത്. എന്നാൽ ആ പോരാട്ടത്തിൽ യുഡിഎഫിന് വീഴേണ്ടിവന്നു. ഗണേഷ് കുമാറിന്റെ ജനകീയതയ്ക്ക് മുൻപിൽ കഴിയുന്നത്ര രാഷ്ട്രീയം സംസാരിച്ചിട്ടും യുഡിഎഫിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
1957 മുതല്‍ 2011 വരെ നടന്ന ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ ആദ്യ കാലങ്ങളില്‍ കൃത്യമായ ഇടതുപക്ഷ ചായ്‌വ് കാണിച്ച മണ്ഡലമാണ്. എന്നാല്‍ 2001 മുതല്‍ കേരള കോണ്‍ഗ്രസ് പിടിച്ചെടുത്തു. 14 തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് തവണ സിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 2006 ല്‍ കേരള കോണ്‍ഗ്രസ് (ബി) ഗണേഷ് കുമാറിനെ ഇറക്കി മണ്ഡലം പിടിച്ചെടുത്തു. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും ഗണേഷ് കുമാര്‍ തന്നെ ഇവിടെ നിന്നും വിജയിച്ചു.






