കേരളത്തിലെ ഗ്ലാമർ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. അങ്ങനെ പറയുന്നതിന് പലതുണ്ട് കാരണങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം കുറച്ചുനാളുകൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016ൽ മൂന്നു മുന്നണികളിൽ നിന്നും അവിടെ മത്സരിച്ചത് സിനിമാ ബന്ധമുള്ള സ്ഥാനാർത്ഥികൾ ആയിരുന്നു. കോൺഗ്രസിൽ നിന്ന് നടൻ ജഗദീഷും എൽഡിഎഫിൽ നിന്ന് നടൻ കൂടിയായ ഗണേഷ് കുമാറും ബിജെപിയിൽ നിന്ന് ഭീമൻ രഘുവും ആയിരുന്നു അന്ന് ഏറ്റുമുട്ടിയിരുന്നത്. ആ തെരഞ്ഞെടുപ്പിൽ അന്തിമവിജയം നിലവിൽ പത്തനാപുരത്തിന്റെ എംഎൽഎയും മന്ത്രിയുമായ ഗണേഷ് കുമാറിനായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും പത്തനാപുരം ഏറെ ശ്രദ്ധ ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്നുതന്നെയാകും.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം., 2021ലെ കണക്കുകൾ പ്രകാരം 189837 വോട്ടര്‍മാരാണ് പത്തനാപുരം നിയോജകമണ്ഡലത്തില്‍ ഉണ്ടായിരുന്നത്. 2016ലേത് നടന്മാർ തമ്മിലുള്ള ഗ്ലാമർ പോരാട്ടം ആയിരുന്നുവെങ്കിൽ 2021ൽ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. ജോതികുമാർ ചാമക്കാലയെ മുൻനിർത്തി കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് തന്നെയായിരുന്നു യുഡിഎഫ് മുന്നിട്ടിറങ്ങിയത്. എന്നാൽ ആ പോരാട്ടത്തിൽ യുഡിഎഫിന് വീഴേണ്ടിവന്നു. ഗണേഷ് കുമാറിന്റെ ജനകീയതയ്ക്ക് മുൻപിൽ കഴിയുന്നത്ര രാഷ്ട്രീയം സംസാരിച്ചിട്ടും യുഡിഎഫിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
1957 മുതല്‍ 2011 വരെ നടന്ന ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ ആദ്യ കാലങ്ങളില്‍ കൃത്യമായ ഇടതുപക്ഷ ചായ്‌വ് കാണിച്ച മണ്ഡലമാണ്. എന്നാല്‍ 2001 മുതല്‍ കേരള കോണ്‍ഗ്രസ് പിടിച്ചെടുത്തു. 14 തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് തവണ സിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 2006 ല്‍ കേരള കോണ്‍ഗ്രസ് (ബി) ഗണേഷ് കുമാറിനെ ഇറക്കി മണ്ഡലം പിടിച്ചെടുത്തു. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും ഗണേഷ് കുമാര്‍ തന്നെ ഇവിടെ നിന്നും വിജയിച്ചു.
പത്താനാപുരത്ത് നിന്ന് 2001ല്‍ സിപിഐ നേതാവ് പ്രകാശ് ബാബുവിനെ പരാജയപ്പെടുത്തിയായിരുന്നു ഗണേശന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള എൻട്രി. എ കെ ആന്റണി മന്ത്രി സഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. 2003ല്‍ പിതാവായ ആര്‍ ബാലകൃഷ്ണപിള്ളക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കാനായി ഗണേഷ്‌കുമാര്‍ മന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. എന്നാൽ പിന്നീട് കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫ് ബന്ധം വിട്ട് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. നിലവിലും ഗണേഷ് കുമാർ ഗതാഗത മന്ത്രി തന്നെയാണ്. എന്നാൽ യുഡിഎഫ് മന്ത്രിസഭയിൽ അല്ല, മറിച്ച് ഇടതു മന്ത്രിസഭയിൽ ആണെന്നതാണ് ശ്രദ്ധേയം. ഒരിക്കൽ ഗതാഗത മന്ത്രിയായി യുഡിഎഫ് മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആൾ, അതേ മന്ത്രി പദവിയിൽ മറ്റൊരു മുന്നണിയുടെ ഭരണകാലത്തും ഉണ്ടാവുക എന്നത് ചെറിയ കാര്യമല്ല.
തുടക്കത്തിൽ പറഞ്ഞതുപോലെ 2016ലെ തെരഞ്ഞെടുപ്പ് ആയിരുന്നു എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാക്കിയത്. അന്ന് കോണ്‍ഗ്രസ് നേതാവും നടനുമായ ജഗദീഷ് 52.39 % വോട്ടുകള്‍ക്ക് തോറ്റു. ഗണേഷ് കുമാറിന് മികച്ച എതിരാളിയായി ജഗദീഷിനെ കരുതിയിരുന്നെങ്കിലും അതില്‍ കാര്യമില്ലെന്ന് വോട്ടെണ്ണല്‍ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍തന്നെ ജഗദീഷ് തെളിയിച്ചിരുന്നു. മുമ്പ് 20402 ആയിരുന്ന ഗണേഷ് കുമാറിന്റെ ഭൂരിപക്ഷം 2016 ല്‍ 24562 ആയി ഉയര്‍ന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോതികുമാർ ചാമക്കാലയോട് 14,336 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ഗണേഷ് കുമാറിന്റെ വിജയം. അതായത് 2016നെ വെച്ചുനോക്കുമ്പോൾ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കുവാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ആണ് മണ്ഡലത്തിൽ ലീഡ് ചെയ്തിരുന്നത്. കൊടിക്കുന്നിൽ സുരേഷിന് വലിയ പിന്തുണ നൽകിയ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം.
അതേസമയം, ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളിലും ചെന്നുപെട്ട ആളാണ് ഗണേഷ് കുമാർ. മുന്‍ മന്ത്രി ഗണേഷ് കുമാറിന് പരസ്ത്രീ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയത് ചീഫ് വിപ്പ് പി സി ജോര്‍ജ്ജാണ്. പറഞ്ഞത് പി സി ജോര്‍ജ്ജായത് കൊണ്ട് കേസായില്ലെങ്കിലും ഗണേഷിന്റെ മന്ത്രിസ്ഥാനം വരെ തെറുപ്പിച്ചുകളഞ്ഞു ഈ അവിഹിതകഥ. പിന്നീട് സോളാർ കേസുമായി ബന്ധപ്പെട്ടും അദ്ദേഹം ആരോപണങ്ങളുടെ നിഴലിൽ പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ കൊലക്കേസ് പ്രതിക്ക് അനധികൃത ജയിൽ മോചനത്തിന് വഴിയൊരുക്കി എന്ന പഴിയും അദ്ദേഹത്തിന് മേൽ ഉണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പത്തനാപുരം നിയോജകമണ്ഡലത്തിൽ കാര്യമായ ജനകീയ അടിത്തറയും ഗണേഷ് കുമാർ എന്ന എംഎൽഎയ്ക്ക് ഉണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് ഇടതുപക്ഷത്തുനിന്ന് ഗണേഷ് കുമാർ തന്നെ മത്സരിക്കും എന്നതിൽ സംശയമില്ല.
കോൺഗ്രസും ജ്യോതികുമാർ ചാമക്കാലയെ വിട്ട് മറ്റൊരാളെ സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്ന് തോന്നുന്നില്ല. ബിജെപി ആകട്ടെ സർപ്രൈസ് സ്ഥാനാർത്ഥിയെ ആകും അവതരിപ്പിക്കുക. ആ സർപ്രൈസ് സ്ഥാനാർഥി മുൻ കരസേന അംഗവും ചലച്ചിത്രതാരവുമായ മേജർ രവി ആണെന്ന് അറിയുന്നു. കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി. നിലവിൽ അദ്ദേഹം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്.
മേജർ രവി 2023 ഡിസംബറിലാണ് ബിജെപിയിൽ അംഗത്വമെടുത്തത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം അദ്ദേഹത്തെ വിവിധ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് എമ്പുരാൻ ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മേജർ രവി ശ്രദ്ധാകേന്ദ്രമായിരുന്നു. പണ്ടൊരിക്കൽ ഭീമൻ രഘുവിനെ സ്ഥാനാർത്ഥിയായി നിർത്തിയപ്പോൾ ബിജെപിക്ക് അത് നഷ്ടമായിരുന്നു. എന്നാൽ മേജർ രവിയിലൂടെ മണ്ഡലത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. പത്തനാപുരത്തിന് പുറമേ തൊട്ടടുത്ത മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുംമെന്നും ബിജെപി ക്യാമ്പ് വിശ്വസിക്കുന്നു.






