വഖഫ് മതേതര കാഴ്ചപ്പാടെന്ന് കേന്ദ്ര സർക്കാർ. ഭൂമി ദാനം ചെയ്യൽ, മതപരമായി സമർപ്പിക്കൽ തുടങ്ങിയവയെല്ലാം എല്ലാ മതങ്ങളിലും ഉണ്ട്.
ഇതിൽ നിലപാട് വ്യക്തമാക്കി 145 പേജ് ദൈർഘ്യമുള്ള കുറിപ്പ് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. വഖഫ് ഭേദഗതി നിയമം ഏകപക്ഷീയമോ, ഭരണഘടന വിരുദ്ധമോ അല്ലെന്നും കേന്ദ്രം സർക്കാർ വ്യക്തമാക്കി.
വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. സ്റ്റേ ആവശ്യത്തെ എതിർത്ത് കൊണ്ടുള്ള കേന്ദ്രത്തിന്‍റെ വാദമാണ് ഇന്ന് പ്രധാനമായും നടക്കുക.
വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് ഒരു സംസ്ഥാനത്തെ വഖഫ് ബോർഡ് സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ടെന്നും അവരുടെ വാദം കേൾക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരുടെ വാദമാണ് ഇന്നലെ സുപ്രീം കോടതി കേട്ടത്. ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് ഹർജിക്കാർ വാദിച്ചു.






