മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് നിലവിൽ മത്സര രംഗത്തുള്ളത്. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയും പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറിയിട്ടുണ്ട്.
അൻവർ സാദത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസാണെന്ന് നേരത്തെ പിവി അൻവർ ആരോപിച്ചിരുന്നു. ഇയാളാണ് ഇപ്പോൾ പത്രിക പിൻവലിച്ച ഒരു സ്ഥാനാർത്ഥി. മറ്റൊരാൾ പിവി അൻവറിൻ്റെ പത്രിക തള്ളപ്പെടുകയാണെങ്കിൽ പകരം മത്സരിക്കാനെന്നോണം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ അബ്ദുറഹ്മാനാണ്. സാദിക് നടുത്തൊടി എന്ന എസ്‌ഡിപിഐ സ്ഥാനാർത്ഥിയുടെ ഡമ്മിയായി പത്രിക നൽകിയ മുജീബും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചു.
അതേസമയം നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ അൻവറിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കത്രിക ചിഹ്നം അനുവദിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ രണ്ട് തവണയും അൻവർ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടിയത്.






