അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും 230 യാത്രക്കാരും 12 വിമാന ജോലിക്കാരുമായി ലണ്ടനിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തീഗോളം പോലെ കത്തിവീഴുന്ന ദൃശ്യങ്ങളില്‍ നടുങ്ങി തരിച്ചു നില്‍ക്കുകയാണ് രാജ്യം.വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കല്‍ കോളെജിന്റെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കു മുകളിലേക്കാണ് ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണതെന്നത് ദുരന്ത വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഉച്ചനേരത്താണ് അപകടമുണ്ടാവുന്നത്. എംബിബിഎസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്ന വിദ്യാര്‍ഥികളും ഡോക്ടര്‍ ട്രെയ്നികളും ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടിരുന്നു.ധാരാളം ആളുകളുള്ള ജനവാസ മേഖലയായിരുന്നെന്നതിനാല്‍ ദുരന്തബാധിതരുടെ എണ്ണവും കൂടുതലാണ്. വിമാനം വീണ പ്രദേശത്തെ നിരവധി ബഹുനില കെട്ടിടങ്ങളും വാഹനങ്ങളും അടക്കം കത്തിയമര്‍ന്നിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തിയതൊഴിച്ചാല്‍ ആശ്വാസ വാര്‍ത്തകളൊന്നുമില്ല. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിതയും മരിച്ചവരിലുണ്ടെന്നു സ്ഥിരീകരിച്ചു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ രാത്രിയിലും പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു.അപകട ദൃശ്യങ്ങളില്‍ നിന്ന് ഒരു കാര്യം ഉറപ്പായിട്ടുണ്ട്. രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്ന് ഇതായിരിക്കും.






