ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിൽ ലോറിയുടമ മനാഫിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. നേരത്തെ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. മനാഫിന്റെ കയ്യിൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് ഹാജരാക്കണമെന്നും അന്വേഷണസംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ബൽത്തങ്ങടിയിലെ പ്രത്യേക അന്വേഷണസംഘം (SIT) ഓഫീസിൽ രാവിലെ പത്ത് മണിയോടെ ഹാജരാകാനാണ് നിർദ്ദേശം.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി ആക്ഷൻ കമ്മിറ്റി അംഗങ്ങളായ ജയന്ത്, ഗിരീഷ് മട്ടന്നവർ എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. യൂട്യൂബർ അഭിഷേകിനെയും SIT ചോദ്യം ചെയ്തിട്ടുണ്ട്. ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട ബലാത്സംഗ ആരോപണങ്ങളിൽ തന്റെ പക്കൽ തെളിവുകളുണ്ടെന്ന് മനാഫ് യൂട്യൂബ് ചാനലുകളിലൂടെ അവകാശപ്പെട്ടിരുന്നു. കൂടാതെ ഈ വിഷയത്തിൽ നിരവധി വീഡിയോകളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് SIT ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.




