കൊച്ചി: സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഎം നേതാവും അദ്ധ്യാപികയുമായ കെ ജെ ഷൈൻ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്. അപവാദ പ്രചാരണം നടത്തിയവരെ വെറുതെവിടില്ലെന്ന് ഷൈൻ പ്രതികരിച്ചു.
‘കേരളത്തിൽ രണ്ടാഴ്ചയായി ചർച്ച ചെയ്യുന്ന ലൈംഗിക കുറ്റമുണ്ടല്ലോ, ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എം എൽ എയെ രക്ഷിക്കാൻ പല തരത്തിൽ ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭ കൂടുന്നു, അതിനകത്ത് എല്ലാ പ്രതിരോധങ്ങളും കരുത്തോടെയെടുക്കാമെന്ന് വിചാരിച്ച യുഡിഎഫിനും കോൺഗ്രസിനും അതിന് കഴിയാത്ത നിസഹായവസ്ഥയുണ്ട്. അതിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കാം ഇത്തരം സൈബർ ആക്രമണം ഉണ്ടായത്.
ആ എം എൽ എയെ തനിക്ക് അറിയാം. ഞങ്ങൾ ഒരുമിച്ച് വേദിയിൽ വരാറും സംസാരിക്കാറുമൊക്കെയുണ്ട്. ഒരിക്കൽ പൊതുവേദിയിൽവച്ച് എന്റെ സുഹൃത്തുകൂടിയായിട്ടുള്ള കോൺഗ്രസിന്റെ പ്രാദേശിക നേതാവ് എന്റെയടുത്തിരുന്നുകൊണ്ട്, ടീച്ചറേ ഒരു ബോംബ് വരുന്നുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ ധൈര്യമായിട്ടിരുന്നുകൊള്ളണം, എന്ത് കേട്ടാലും വിഷമിക്കരുതെന്ന് പറഞ്ഞു. ടീച്ചറേയും ഒരു എം എൽ എയേയും കൂട്ടി ഒരു സാധനം വരുന്നുണ്ടെന്നാണ് പറഞ്ഞത്. ചിലപ്പോൾ അദ്ദേഹം നിഷ്‌കളങ്കനായിട്ട് പറഞ്ഞുപോയതായിരിക്കാം. അതിനുശേഷമാണ് തിരിച്ചറിയാൻ കഴിയാത്ത ഒരു പോസ്റ്റർ വന്നത്. ഭർത്താവ് പരാതി കൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ ആർക്കെതിരെ കൊടുക്കും. അതിന്റെയകത്ത് പേരും ഊരുമൊന്നുമില്ല. നമ്മളത് മൈൻഡ് ചെയ്തില്ല.
രണ്ടുമൂന്നുദിവസം കഴിഞ്ഞ് പടംവച്ച് വരുന്നു. എന്തെല്ലാം വൾഗറായിട്ടുള്ള കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് തന്നെയാണ് ഗൂഢാലോചന വന്നത്. പരാതി കൊടുത്തു. അന്വേഷണം ആരംഭിച്ചു. തെളിവുകളും കാര്യങ്ങളുമെല്ലാം കൊടുത്തിട്ടുണ്ട്. വെറുതെ ഇരിക്കില്ല,’- കെ ജെ ഷൈൻ പറഞ്ഞു.
സ്ത്രീകൾ വീട്ടിൽ മാത്രം ഇരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ടെന്ന് ഷൈൻ പറഞ്ഞു. സ്ത്രീകൾക്കെതിരെ അപവാദം പറഞ്ഞ് രസിക്കുന്നവരുണ്ട്. മനോവൈകൃതമുള്ളവർ എല്ലാ രംഗത്തുമുണ്ട്. വലതുപക്ഷ രാഷ്ട്രീയക്കാരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. പൊലീസിൽ പരാതി നൽകി. എസ്പി ഓഫിസിൽനിന്ന് വിളിപ്പിച്ചിരുന്നു. കൈവശമുള്ള തെളിവുകൾ നൽകും. പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് വരണം. എന്തെങ്കിലും കേട്ടാൽ വീട്ടിലേക്ക് ഓടുന്നവരാകരുത് സ്ത്രീകൾ. താൻ ഇത്രയും നാൾ രാഷ്ട്രീയത്തിൽനിന്നിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് പുതുതലമുറയ്ക്ക് തോന്നരുത്. അതിനാലാണ് പ്രതികരിക്കുന്നത്. വാർത്ത വന്ന മാധ്യമത്തിനെതിരെ പരാതി നൽകുമെന്നും ഷൈൻ പറഞ്ഞു.






