ദില്ലി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി അഭിനേതാക്കൾ. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി.
സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. കേരളം നേരിട്ട പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്റണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം സ്വീകരിച്ചു. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയും നേടി. ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. ക്രിസ്റ്റോയുടെ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 12ത്ത് ഫെയിലിലൂടെ സംവിധായകൻ വിധു വിനോദ് ചോപ്ര ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാന്‍ (ജവാന്‍) വിക്രാന്ത് മാസി (12ത്ത് ഫെയില്‍) എന്നിവരും ഏറ്റുവാങ്ങി. മികച്ച നടിക്കുന്ന അവാർഡ് റാണി മുഖർജിക്കും സമ്മാനിച്ചു. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി സമ്മാനാർഹയായത്. വാത്തി എന്ന സിനിമയിലൂടെ മികച്ച തമിഴ് സംഗീത സംവിധായകനുള്ള പുരസ്കാരം ജി വി പ്രകാശ് കുമാറും ഏറ്റുവാങ്ങി.




