ഗാസ: ഗാസയിൽ ഇസ്രായേലിൻ്റെ ആക്രമണം കടുത്തുകൊണ്ടിരിക്കെ, സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലാകെ പ്രതിഷേധം ശക്തമായി. ഗ്രീസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.
അതേസമയം, ഖത്തറിന്മേൽ നടക്കുന്ന ആക്രമണങ്ങൾ അമേരിക്കയ്ക്ക് സുരക്ഷാ ഭീഷണിയാകാമെന്ന വിലയിരുത്തലോടെ, അതിനെതിരെ നടപടിയെടുക്കുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഒപ്പുവെച്ചു.
ഗാസയിലെ നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തതായി ഇസ്രായേൽ പ്രഖ്യാപിച്ചു. ഇതിലൂടെ ഗാസയെ രണ്ടായി വിഭജിക്കുകയും, സൈനിക നിയന്ത്രണം ശക്തമാക്കുകയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഗാസ സിറ്റിയെ പൂർണമായി വളഞ്ഞിട്ടുണ്ടെന്നും, അവിടെയുള്ള ജനങ്ങൾ ഉടൻ സ്ഥലം ഒഴിയണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദ്ദേശം അനുസരിക്കാത്തവർ തീവ്രവാദികളോ അവരുടെ പിന്തുണക്കാരോ ആയി കണക്കാക്കപ്പെടുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ഈ കടുത്ത നിലപാട് പ്രദേശത്തെ സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഇസ്രായേൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. നെറ്റ്സാരിം ഇടനാഴിയുടെ നിയന്ത്രണം കൈവശപ്പെടുത്തിയത് ഗാസയിലെ ജനങ്ങൾക്ക് നഗരം വിടാനുള്ള “അവസാന അവസരമാണ്” എന്നും പ്രതിരോധ മന്ത്രി ആവർത്തിച്ചു.
ഇസ്രായേലിന്റെ നടപടികൾ പ്രദേശത്തെ മാനുഷിക പ്രതിസന്ധി വഷളാക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന നിർദേശങ്ങൾക്കിടയിലൂടെയാണ് ഇസ്രായേലിന്റെ കടുത്ത നീക്കങ്ങൾ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാൽ, ട്രംപിന്റെ നിർദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.






