എറണാകുളം: പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പൊതുപ്രവർത്തകനുമായ വി.ഡി. മജീന്ദ്രൻ അന്തരിച്ചു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു മരണം . കീഴാള രാഷ്ട്രീയത്തിൻ്റെ കൊച്ചിയിലെ പ്രമുഖ സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം.
യൗവനത്തിൽ തന്നെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന മജീന്ദ്രൻ, മുൻ കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലൻ്റെ പേഴ്സണൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് കീഴാള രാഷ്ട്രീയത്തിൻ്റെ വിവിധ തലങ്ങളിൽ സജീവമായി. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരിസ്ഥിതി പ്രവർത്തക മേധാപട്കറിന്റെ കേരളത്തിലെ പ്രധാന സംഘാടകനായിരുന്നു മജീന്ദ്രൻ. സി.കെ. ജാനു എൻ.ഡി.എ.യിൽ ചേർന്നുവരെയുള്ള കാലത്ത് ആദിവാസി പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, ബ്ലൂ ഇക്കോണമിക്ക് എതിരായ പ്രക്ഷോഭങ്ങൾ, ആഴക്കടൽ കപ്പലുകൾക്ക് അനുമതി നൽകിയ നയം, മീനകുമാരി റിപ്പോർട്ട് എന്നിവയ്‌ക്കെതിരെ ജില്ലയിൽ മുന്നണിപ്പോരാളിയായി പ്രവർത്തിച്ചു.
പെരിയാർ മലിനീകരണത്തിനെതിരായ സമരങ്ങളിലും ഫാക്ടറികളുടെ വിഷവാതക നയങ്ങൾക്കെതിരായ പോരാട്ടങ്ങളിലും അദ്ദേഹം മുൻപന്തിയിൽ നിന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി വിയോജിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും എല്ലാ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരുമായും സൗഹൃദ ബന്ധം പുലർത്തി.
കൊച്ചിയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് നേതൃത്വഗുണങ്ങളും സംഘാടക കഴിവുകളും തെളിയിച്ച വ്യക്തിയാണ് വി.ഡി. മജീന്ദ്രൻ.






