ടി.ജെ.എസ്. ജോര്‍ജ് എന്ന പേര് മലയാള മാധ്യമലോകത്തിന് ഒരു പൈതൃകം പോലെയാണ്. വാര്‍ധക്യം ബാധിക്കാത്ത ശരീരവും എഴുത്തുമായി അടുത്ത കാലം വരെ സജീവമായിനിന്ന ടി.ജെ.എസ്.ജോര്‍ജിനെ കാണുമ്പോള്‍ ഇത്രയും യൗവനം നിലനിര്‍ത്തയതെങ്ങനെ എന്ന് അദ്ഭുതം തോന്നും. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാധ്യമ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിരമിച്ചത്, എഴുത്തില്‍ പ്രായം കൊണ്ടുണ്ടാകാവുന്ന പിശകുകള്‍ ഒഴിവാക്കാനായിരുന്നു.
മജിസ്‌ട്രേട്ടായിരുന്ന പത്തനംതിട്ട തുമ്പമണ്‍ തയ്യില്‍ തോമസ് ജേക്കബിന്റെയും ചാച്ചിയമ്മ ജേക്കബിന്റെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1950 ല്‍ മുംബൈയിലെ ഫ്രീ പ്രസ്‌ജേണലില്‍ മാധ്യമപ്രവര്‍ത്തനത്തിനു തുടക്കമിട്ടു. തുടര്‍ന്ന് രാജ്യത്തിനകത്തും ഹോങ്കോങ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുമായി അര നൂറ്റാണ്ടിലേറെ മാധ്യ മപ്രവര്‍ത്തനം നടത്തി.
ടി.ജെ.എസ്.ജോര്‍ജിന്റെ പത്രാധിപമികവും എഴുത്തുമികവും കൊണ്ടുമാത്രമല്ല മലയാള മാധ്യമലോകം ഓര്‍മിക്കുന്നത്. മലയാളത്തിലെ മിക്ക പത്രങ്ങളെയും ഇന്നത്തെ നിലയിലേക്കു രൂപം മാറ്റിയെടുത്ത കണ്‍സല്‍റ്റന്റാണ് അദ്ദേഹം. 1962-ല്‍ ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്‍സല്‍റ്റന്റായി കേരളത്തിലെത്തുമ്പോള്‍, മലയാള പത്രങ്ങളുടെ രൂപകല്‍പന, അച്ചടി, ഉള്ളടക്ക ശൈലി എന്നിവയില്‍ വലിയ മാറ്റമാണ് വന്നത്.






