നാഗ്പൂർ: മധ്യപ്രദേശിലെ ചിന്ത്വാറിൽ കഫ് സിറപ്പ് ദുരന്തത്തിൽ ചികിത്സയിലായിരുന്ന നാല് വയസ്സുള്ള പെൺകുട്ടി മരിച്ചു. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ കഫ് സിറപ്പ് ഉപയോഗത്തെത്തുടർന്നുള്ള മരണസംഖ്യ 24 ആയി.
രാജസ്ഥാനും മധ്യപ്രദേശിലും മരണങ്ങൾ വർധിച്ചതിന് പിന്നാലെ, ചെന്നൈ ആസ്ഥാനമായ ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മാണം നിരോധിച്ചിരുന്നു . തമിഴ്‌നാട് ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന വിഷാംശമുള്ള ഡൈ എഥിലിൻ ഗ്ലൈക്കോൾ എന്ന രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. ഇത് വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ധർ അറിയിച്ചു.
കേരളത്തിലും കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപന നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം രണ്ട് വയസിനു താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകൾ നൽകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ഇപ്പോഴും മറ്റ് കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.






