കോഴിക്കോട്: പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് പ്രവർത്തകരെതിരെ പൊലീസ് നടപടി ശക്തമാകുന്നതിനിടെ, സംഭവവുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസും,സിപിഎം പ്രവർത്തകർ നിൽക്കുന്ന ഭാഗത്ത് നിന്നാണെന്നതാണ് കോൺഗ്രസിന്റെ വാദം.
ഏപ്രിൽ 10-ന് രാത്രി 7.16 ന് ശേഷമുള്ള ആറ് ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കണ്ണീർവാതകം പ്രയോഗിക്കുന്നതിനിടെ പൊലീസ് നിൽക്കുന്ന ഭാഗത്തുനിന്ന് ഒരു വസ്തു പൊട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. സിപിഎം പ്രവർത്തകർ ആയുധങ്ങളുമായി അതേ ഭാഗത്തുണ്ടായിരുന്നെന്നും അവിടെ നിന്നാണ് സ്ഫോടക വസ്തു വന്നതെന്നും ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാർ ആരോപിച്ചു.
കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ ടിയർ ഗ്യാസ് ഷെല്ലുമായി വടകര ഡിവൈഎസ്‌പി ഹരിപ്രസാദ് നിൽക്കുന്ന ദൃശ്യങ്ങളും “എംപി സ്ഥലത്തുണ്ട്” എന്ന ശബ്ദവും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ പേരാമ്പ്ര ഡിവൈഎസ്‌പി ഓഫീസിന് മുന്നിൽ യുഡിഎഫ് സത്യാഗ്രഹം സംഘടിപ്പിച്ചു. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.
പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിലും യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം അഞ്ച് യുഡിഎഫ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.




