ഹോങ്കോങ്: ദുബൈയിൽ നിന്ന് എത്തിയ ചരക്കുവിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് റൺവേയിൽനിന്ന് തെന്നിമാറി കടലിലേക്കു വീണു. അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയായിരുന്നു സംഭവം. എസിടി എയർലൈൻസിന്റെ ബോയിങ് 747 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത് എന്ന് എമിറേറ്റ്സ് സ്ഥിരീകരിച്ചു.
വിമാനത്തിന്റെ മുൻഭാഗവും പിന്നഭാഗവും വേർപെട്ട നിലയിൽ കടലിൽ ഭാഗികമായി മുങ്ങി. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി ഹോങ്കോങ് വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ വിമാനത്തിന്റെ ഇടിച്ചിലിനെ തുടർന്ന് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
വടക്കൻ റൺവേയിലായിരുന്നു അപകടം സംഭവിച്ചത്. ഇറങ്ങുന്നതിനിടെ വിമാനം തെന്നിമാറി കടലിലേക്കു പതിച്ചതായി ഹോങ്കോങ് വ്യോമയാന വകുപ്പ് അറിയിച്ചു. ഇകെ9788 എന്ന നമ്പറിലുള്ള വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. എസിടി എയർലൈൻസിൽ നിന്ന് വാടകയ്‌ക്കെടുത്ത് എമിറേറ്റ്സാണ് ഇത് പ്രവർത്തിപ്പിച്ചിരുന്നത്. വിമാനത്തിൽ ചരക്ക് ഒന്നും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും എമിറേറ്റ്സ് അറിയിച്ചു.
അപകടത്തെ തുടർന്ന് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വടക്കൻ റൺവേ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. തെക്ക്, മധ്യ റൺവേകൾ പ്രവർത്തനം തുടരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവം എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റി അന്വേഷിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.






