ഇടുക്കി: ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ വീഴ്ചയെന്ന് കണ്ടെത്തൽ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ അശാസ്ത്രീയമായ മണ്ണെടുപ്പ് നടന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതുമാണ് അപകടത്തിന് പിന്നിലെ പ്രധാന കാരണം എന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
കൂമ്പൻപാറയ്ക്ക് സമീപം ‘ലക്ഷം വീട്’ പദ്ധതിയുടെ ഉന്നതിയിലേക്ക് മണ്ണിടിഞ്ഞുവീണ സംഭവത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും എട്ട് വീടുകൾ തകർന്നുവീഴുകയും ചെയ്തിരുന്നു. നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്ന് മണ്ണെടുപ്പിലും പാറപൊട്ടിക്കൽ നടപടികളിലും ഗുരുതര പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് പരിശോധന സൂചിപ്പിക്കുന്നു. അടിമാലിക്ക് സമാനമായി പല മേഖലകളിലും അപകടസാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അപകടസ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂർണ്ണമായി നീക്കം ചെയ്ത ശേഷം വിദഗ്ധ സമിതി കൂടുതൽ പഠനങ്ങൾ നടത്തും. സംരക്ഷണഭിത്തി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയതിനുശേഷമേ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ. ഇപ്പോൾ പ്രദേശത്ത് 29 വീടുകൾക്ക് കൂടി അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് ദേശീയപാത അതോറിറ്റി ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.




