ഉന്നത വിദ്യാഭ്യാസവും മികച്ച ജീവിതവും ലക്ഷ്യം വെച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം നമ്മുടെ രാജ്യത്ത് വർധിച്ചു വരികയാണ്. അതിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യം അമേരിക്കയും കാനഡയുമാണ്. എന്നാൽ വിദ്യാർത്ഥികളുടെ ഉന്നത നിലവാരത്തിലുള്ള ജീവിതം എന്ന സ്വപ്‌നത്തിന് കരിനിഴൽ വീഴ്ത്തുന്ന സമീപനമാണ് അടുത്തിടെ കാനഡയുടെ ഭാഗത്തു നിന്നും വരുന്നത്.
അമേരിക്ക അടുത്തിടെ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി പലതരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയും വിദ്യാർത്ഥി നിയമങ്ങൾ കടുപ്പിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് അനുമതി നൽകുന്നത് കാനഡ കുറച്ചിരിക്കുകയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലാണെന്നാണ് കണക്കുകൾ പറയുന്നത്.പുതിയ റിപ്പോർട്ടുകൾ പ്രകാരം, മുമ്പേക്കാൾ ഇരട്ടിയോളം വിദ്യാർത്ഥികൾക്ക് ആണ് വിസ നിഷേധം നേരിടേണ്ടി വരുന്നത്. ഈ വർഷത്തിന്റെ ആദ്യത്തിൽ തന്നെ വിദേശ വിദ്യാർത്ഥി കളുടെ പെർമിറ്റുകൾ വെട്ടിക്കുറക്കാനുള്ള കനേഡിയൻ സർക്കാരിന്റെ തിരുമാനമാണ് ഇതിനു പ്രധാന കാരണം.
താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും, വിദ്യാർത്ഥി വീസയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകൾ നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു കാനഡ ഈ പുതിയ നടപടികൾ കൊണ്ടുവന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെ നീണ്ടു നിന്ന ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ, ഇപ്പോൾ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന സമയത്താണ് ഈ നിയന്ത്രണങ്ങൾ കർശനമായത്. നിരസിക്കപ്പെടുന്ന അപേക്ഷകളിൽ കൂടുതലും ഇന്ത്യൻ വിദ്യാർത്ഥികളുടെതാണെന്നതാണ് മറ്റൊരു വസ്തുത. ഇത് കടൽ കടന്ന് വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കൊരു വെല്ലുവിളിയാണ്.




