തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിൽ സ്കൂൾ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയ വിഷയത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. എറണാകുളം – ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടന സ്പെഷ്യൽ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥികൾ ട്രെയിനിൽ ഗണ ഗീതം പാടുന്ന വിഡിയോ വിവാദമായി. ദക്ഷിണ റെയിൽവേ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നതിനു പിന്നാലെ ദൃശ്യം നീക്കം ചെയ്തെങ്കിലും രാത്രി വീണ്ടും പോസ്റ്റ് ചെയ്തു.
വിദ്യാർഥികൾ ഒരുമിച്ചു ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ ദേശഭക്തി ഗാനമെന്ന നിലയിലാണു ദക്ഷിണ റെയിൽവേ രാവിലെ പങ്കുവച്ചത്. എന്നാൽ, പിന്നീട് ഡിലീറ്റ് ചെയ്ത വീഡിയോ രാത്രി വീണ്ടും പോസ്റ്റ് ചെയ്തപ്പോൾ കുട്ടികൾ ‘സ്കൂൾ ഗാനം’ മനോഹരമായി അവതരിപ്പിച്ചെന്നു തിരുത്തി. പാട്ടിന്റെ ഇംഗ്ലിഷ് പരിഭാഷയും പോസ്റ്റ് ചെയ്തു. സ്കൂൾ യൂണിഫോം ധരിച്ച ഒരു കൂട്ടം കുട്ടികളും മറ്റു രണ്ടു പേരുമാണു ഗണ ഗീതം ആലപിച്ചത്. സർക്കാർ പരിപാടികളെ ‘ആർഎസ്എസ്‌വൽക്കരിക്കുന്നു’ എന്ന ആക്ഷേപമാണു വിമർശകർ ഉയർത്തിയത്. തുടർന്നാണു വിഡിയോ നീക്കം ചെയ്തത്.
എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണു ഗണഗീതം ആലപിച്ചത്. ആർഎസ്എസ് ആഭിമുഖ്യമുള്ള രാഷ്ട്ര ധർമ പരിഷത് ട്രസ്റ്റാണു സ്കൂൾ നടത്തുന്നത്. ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും വിദ്യാർഥികളും അധ്യാപകരും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരുമൊക്കെയാണു സ്പെഷൽ യാത്രയിൽ പങ്കെടുത്തത്.



