റിയാദ്: 2026-ലെ ഹജ്ജ് തീർഥാടനം സംബന്ധിച്ച സൗദി-ഇന്ത്യ ഉഭയകക്ഷി കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ജിദ്ദയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറാ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും, ഇന്ത്യയുടെ പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജുവും കരാറിൽ ഒപ്പുവെച്ചു.
കഴിഞ്ഞ വർഷം പോലെ തന്നെ 1,75,025 തീർഥാടകർക്ക് ഇന്ത്യയിൽ നിന്ന് ഹജ്ജിൽ പങ്കെടുക്കാൻ അനുവാദം ലഭിക്കും. ഇന്ത്യൻ തീർഥാടകർക്കായി ഗതാഗതം, താമസം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരുരാജ്യ മന്ത്രിമാരും ചർച്ച ചെയ്തു.
തീർഥാടനം കൂടുതൽ സുഗമവും സുരക്ഷിതവുമായിരിക്കാനുള്ള ഏകോപന സംവിധാനങ്ങളും ലോജിസ്റ്റിക് പിന്തുണകളും ശക്തിപ്പെടുത്താനുള്ള തീരുമാനം യോഗത്തിൽ കൈക്കൊണ്ടു. ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കിരൺ റിജിജു റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദയിലെ കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗം നടത്തുകയും ചെയ്തു.










