തിരുവനന്തപുരം: മെഡിക്കൽ കോളേജ് പ്രദേശത്ത് താമസിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെടിവച്ചാൻകോവിൽ മുടവൂർപ്പാറ സ്വദേശി ജിബിൻ ആണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ജിബിന്റെ ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീ വീടിന് സമീപമുള്ള റോഡിൽ ഇറങ്ങിയതിന് ശേഷം പ്രതി പിന്നാലെ പിന്തുടർന്ന് വീട്ടുവളപ്പിലേക്ക് ഒളിച്ചു കയറുകയായിരുന്നു.
ഈ സമയത്താണ് ജിബിൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീ നിലവിളിച്ചുവെന്നും പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എസ്എച്ച്ഒ ബി. എം. ഷാഫിയുടെ നേതൃത്വത്തിലുള്ള ടീമാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സിപിഒമാരായ നാജിഹ് ബഷീർ, സുജിത്ത്, ഷഹനാസ്, പ്രശാന്ത്, വിനോദ് എന്നിവർ ഉൾപ്പെട്ടിരുന്നു. അറസ്റ്റിലായ ജിബിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.










