കോഴിക്കോട് : കേന്ദ്ര ഗവൺമെൻറ് പാർലമെന്റിൽ മതിയായ ചർച്ചയ്ക്ക് അവസരം നൽകാതെയാണ് ലേബർ കോഡ് പാസാക്കിയിട്ടുള്ളതെന്നും ലേബർ കോർഡ് നടപ്പിലാക്കുമ്പോൾ തൊഴിലാളികളുടെ ജോലി സമയം, മിനിമം കൂലി വ്യവസ്ഥ ഇതെല്ലാം അട്ടിമറിക്കപ്പെടുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തൊഴിലാളികൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ജോലിസ്ഥിരത ഉൾപ്പെടെയുള്ള നാനാതരത്തിലുള്ള അവരുടെ ആവശ്യങ്ങൾ, അവരുടെ പ്രശ്നങ്ങൾ എന്നിവ അതിസങ്കീർണമാകാൻ പോവുകയാണ്.
കോർപ്പറേറ്റുകളും വർഗീയ ശക്തികളും ചേർന്നുകൊണ്ടുള്ള ഒരു പുതിയ ആക്രമണമുഖം ഇന്ത്യയിലെ തൊഴിലാളികൾക്കെതിരായിട്ടും കൃഷിക്കാർക്കെതിരായിട്ടും രംഗത്ത് വന്നിട്ടുണ്ട്.
കേരളത്തിലെ സർക്കാർ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാനുകൂല്യങ്ങളും വെട്ടിക്കുറക്കാനോ ഇല്ലാതാക്കാനോ അനുവദിക്കില്ല.
കേരളത്തിന്റെ തൊഴിൽ വകുപ്പ് മന്ത്രി തന്നെ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലേബർ കോർഡിന്റെ ഭാഗമായി തൊഴിലാളികളെ വേട്ടയാടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഒരു കാരണവശാലും കേരളത്തിൽ അത് നടപ്പിലാക്കാൻ അനുവദിക്കില്ലയെന്നുള്ളതാണ് ഗവൺമെന്റിന്റെ നിലപാട്. ഗവൺമെന്റിന്റെ നിലപാടും തൊഴിലാളി സംഘടനകളുടെ നിലപാടും ഒന്നാണ്. ബിഎംഎസ് മാത്രമാണ് ഇതിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സംഘടന. മറ്റെല്ലാ സംഘടനകളും ഈ പ്രശ്നത്തിൽ യോജിച്ചു നിൽക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.









